LOADING

Type to search

WORLD NEWS

30 മില്യണ്‍ ഡോളറിന്റെ തട്ടിപ്പ്: ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കാനഡയില്‍ അറസ്റ്റില്‍

provision Feb 15

ടോറോന്റോ: കാനഡ റെവന്യൂ ഏജന്‍സി (സി.ആര്‍.എ) ടെലഫോണ്‍ തട്ടിപ്പ് ഉള്‍പ്പെടെ ഒട്ടനവധി രാജ്യാന്തര ഇടപാടുകളിലൂടെ കള്ളപ്പണം വെളുപ്പിച്ചതിനും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ഒന്റാറിയോയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ അറസ്റ്റില്‍. ബ്രാംപ്ടണില്‍ താമസിക്കുന്ന ഗുരീന്ദര്‍ ധലിവാള്‍ (37), ഇന്ദര്‍പ്രീത് ധലിവാള്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സി.ആര്‍.എ ടെലഫോണ്‍ തട്ടിപ്പ് അന്വേഷിക്കാന്‍ 2018 ഒക്ടോബറില്‍ തുടക്കമിട്ട പ്രോജക്ട് ഒക്ടാവിയ ദൗത്യത്തിന്റെ ഭാഗമായി ഒരുമാസത്തെ അന്വേഷണത്തിനൊടുവിലാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ ഉള്‍പ്പെട്ട 26കാരനായ ഇന്ത്യന്‍ യുവാവിനെതിരെയും അറസ്റ്റ് വാറന്റുണ്ട്. ഇയാള്‍ ഇന്ത്യയിലാണെന്നാണ് സൂചന.

കാനഡ റെവന്യൂ ഏജന്‍സിയില്‍ നിന്നാണെന്ന വ്യാജേന ആളുകളെ, പ്രത്യേകിച്ചും ഇന്ത്യക്കാരെ വിളിച്ചു നികുതി അടയ്ക്കാനുണ്ടെന്നും എത്രയും പെട്ടെന്ന് പണം അയച്ചുകൊടുക്കുകയോ അവര്‍ പറയുന്ന അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനോ ആവശ്യപ്പെടുകയായിരുന്നു. അല്ലാത്തപക്ഷം അറസ്റ്റോ ജയില്‍ശിക്ഷയോ അനുഭവിക്കേണ്ടിവരുമെന്നും അറിയിച്ചായിരുന്നു തട്ടിപ്പ്. ടെലഫോണ്‍ തട്ടിപ്പിലൂടെ മാത്രം 2014-19 കാലഘട്ടത്തില്‍ 17.2 മില്യണ്‍ ഡോളറാണ് കാനഡക്കു നഷ്ടമായത്. 2019ല്‍ മാത്രം 20,000 ഫോണ്‍വിളികളാണ് ഇത്തരത്തിലുണ്ടായത്. 5,500 പേര്‍ ഇരകളുമായി. ടെലഫോണ്‍ തട്ടിപ്പ് കൂടാതെ, ടെക്ക് സപ്പോര്‍ട്ട്, സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍, ബാങ്ക് നിക്ഷേപം എന്നിങ്ങനെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളിലുടെ 30 മില്യണ്‍ ഡോളറിലധികമാണ് ദമ്പതികള്‍ സ്വരൂക്കൂട്ടിയത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് 26,000 ഡോളര്‍ പൈസയായും 114,000 ഡോളര്‍ മൂല്യമുള്ള ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. നോട്ടെണ്ണല്‍ യന്ത്രം, തട്ടിപ്പില്‍ വീണവര്‍ പണം അയച്ചതെന്നു കരുതുന്ന കവറുകള്‍ എന്നിവയും കണ്ടെടുത്തു.

സ്വന്തം ജാമ്യത്തില്‍ വിട്ടയച്ച ഇരുവരും മാര്‍ച്ച് രണ്ടിനു കോടതിയില്‍ ഹാജരാകണം. തട്ടപ്പിനു പിന്നിലെ മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.