ജാനറ്റ് സജിയുടെ സംസ്‌കാരം ഏപ്രിൽ 29ന് മുംബെയിൽ
provision Apr 28
ഇന്നലെ നിര്യാതയായ മിഷനറി ജാനറ്റ് സജിയുടെ സംസ്‌കാരം മുംബെയിൽ നടത്തുവാൻ തീരുമാനിച്ചു. നാളെ ഏപ്രിൽ 29 ന് രാവിലെ നെരൂൾ ക്രിസ്ത്യൻ സെമിത്തേരിയിലായിരിക്കും ശുശ്രൂഷകൾക്കുശേഷം സംസ്‌കാരം നടത്തുന്നത്. മൂന്നു പതിറ്റാണ്ടോളം താമസിച്ച് പ്രവർത്തിച്ച ഗുജറാത്തിലേക്ക് മൃതദേഹം കൊണ്ടുപോകുവാൻ ശ്രമങ്ങൾ നടത്തിയെങ്കിലും കർശനമായ കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ അനുമതി ലഭിച്ചില്ല.
ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മസീഹി മണ്ഡലി സഭയുടെ (നേരത്തെ ഫെലോഷിപ് ആശ്രം ചർച്ച് ഓഫ് ഇന്ത്യ) സ്ഥാപകൻ പാസ്റ്റർ സജി മാത്യുവിന്റെ ഭാര്യ ജാനറ്റ് (52) ഏപ്രിൽ 27 ന് വൈകിട്ട് ഏഴരയോടെയായിരുന്നു കർത്തൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ടത്. കോവിഡ് ബാധിച്ച് മുംബൈ ഡി വൈ പാട്ടീൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു.
മേൽപാടം മുളമൂട്ടിൽ കുടുംബാംഗമായ സജി മാത്യു 1990 – മുതൽ ഗുജറാത്തിൽ മിഷനറി പ്രവർത്തനത്തിൽ ആയിരിക്കവെയാണ് 1992 – ൽ കട്ടപ്പന വടക്കേടത്ത് വർക്കി റോസമ്മ ദമ്പതികളുടെ മകൾ ജാനെറ്റിനെ വിവാഹം കഴിക്കുന്നത്. വിവാഹാനന്തരം ഗുജറാത്തിൽ വാപിയിലേക്കു പോയ ഈ ദമ്പതികൾ കഠിനമായ കഷ്ടതകളെയും പ്രതിസന്ധികളെയും നേരിട്ട് കർത്തൃശുശ്രൂഷയിൽ ഒന്നിച്ച് പൊരുതി. പിന്നിട് വൽസാഡ് കേന്ദ്രമാക്കി ഫെലോഷിപ്പ് ആശ്രാം ചർച്ച് ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനത്തിന് രൂപംനൽകി.
ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ ആയിരകണക്കിന് തദ്ദേശീയരെ വിശ്വാസത്യത്തിലേക്ക് നയിക്കാനും നൂറുകണക്കിന് പ്രാദേശിക സഭകൾ സ്ഥാപിച്ച് വളർത്തിയെടുക്കുവാനും സജി ജാനറ്റ് ദമ്പതികൾക്ക് സാധിച്ചു. മൂന്നു പതിറ്റാണ്ടു നീണ്ട സുവിശേഷവേലയിൽ പാസ്റ്റർ സജിമാത്യുവിന്റെ കൂടെ വിശ്രമമില്ലാതെ അധ്വാനിച്ച ധീര മിഷനറിയായിരുന്നു ജാനറ്റ്.
മക്കൾ : ജാസ്മിൻ , ജെസെൻ, മരുമകൻ: ജോൺ പുളിവേലിൽ ഏക സഹോദരൻ ജോവേഴ്‌സ് വർക്കി.


