LOADING

Type to search

CHRISTIAN NEWS

മാധ്യമങ്ങള്‍ സത്യത്തിന്റെ പെട്ടകം ഉയർത്തണം –ഡോ.സെബാസ്റ്റ്യന്‍ പോള്‍

provision Jan 26

കുമ്പനാട്: തിന്മകളുടെയും നുണകളുടെയും സത്യാനന്തര കാലയളവില്‍ എഴുത്തുകാര്‍ ദൈവദൂതനെ പോലെ സദ് വാർത്ത അറിയിക്കുന്നവാരായിരിക്കണമെന്ന് പ്രശസ്ത മാധ്യമ നിരൂപകൻ ഡോ.സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
നുണകൾക്കെതിരെ സത്യത്തിന്റെ പെട്ടകം തീർക്കുന്നവരായിരിക്കണം പത്രപ്രവർത്തകരും എഴുത്തുകാരും. ജനു. 19 ന് കമ്പനാട് നടന്ന ഐ .പി.സി ഗ്ലോബല്‍ മീഡിയ മീറ്റില്‍ എഴുത്തുകാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പീനല്‍ കോഡ് ബൈബിള്‍ അടിത്തറയിലാണ് വിശകലനം ചെയ്തിരിക്കുന്നത്. സോദോം,സ്വവർഗ്ഗരതി തുടങ്ങിയ നിരവധി കാലോചിതമായ വിഷയങ്ങൾക്ക് ‌ കുറ്റവും ശിക്ഷയും പ്രതിപാദിക്കുന്ന നീതി സംഹിത വേദാടിസ്ഥാനത്തിലാണ്. സാമൂഹിക തിന്മകൾക്കെതിരെയും നുണകൾക്കെതിരെയും പ്രക്ഷോഭത്തിന്റെ പാതയിലും സത്യം ഉയർത്തിപ്പിടിച്ചു ജനത്തെ നയിക്കേണ്ടുന്നവരാണ് എഴുത്തുകാര്‍. കണ്ടതും കേട്ടതുമായ വാർത്തകള്‍ കാത്തിരിപ്പില്ലാതെ ഉടന്‍ ഉടന്‍ ലോകത്തെ അറിയിക്കുന്ന നവീന മാധ്യമങ്ങള്‍ സത്യത്തിനായി കാത്തിരിക്കണമെന്നും സത്യം ഗ്രഹിക്കണമെന്നും സെബാസ്റ്റ്യൻ പോള്‍ പറഞ്ഞു . ലോകം കാത്തിരുന്ന വാർത്തകൾ ബെത്ലെഹേമിലെ പുല്‍ക്കൂട്ടിൽ സംഭവിച്ചത് ഇടയന്മാര്‍ അറിയിച്ചത് പോലെ മാധ്യമങ്ങള്‍ സത്യത്തെ ഉയർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ക്രൈസ്തവ മാധ്യമ പ്രവർത്തനം എന്നു പറയേണ്ടതില്ല. മാധ്യമ പ്രവർത്തനം തന്നെ ക്രൈസ്തവമാണ് .
ബൈബിൾ തന്നെ മാധ്യമ പ്രവർത്തനമാണ്.
ആധുനിക കാലത്തെ മാധ്യമ തത്വങ്ങൾക്കനുസൃതമായാണ് ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത്. ഒരു കാര്യം യുക്തിസഹമായി ചുരുക്കി എഴുതുന്നതിനു ഉദാഹരണമാണ് ഉല്പത്തിയിലെ പ്രപഞ്ചസൃഷ്ടി.
പിന്നീട് ചാൾസ് ഡാർവിൻ ഒരു സിദ്ധാന്തം അവതരിപ്പിച്ചു. ആ സിദ്ധാന്തം ലോകം അംഗീ കരിച്ചപ്പോഴും ബൈബിളില സൃഷ്ടിയെക്കുറിച്ച് പറഞ്ഞതിനു കോട്ടം തട്ടാതെ ഇന്നും നില നിലക്കുന്നുവെന്നും ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

ഐ.പി.സി ഗ്ലോബൽ മീഡിയ ആക്ടിംഗ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷനായിരുന്നു. ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ ഗ്ലോബൽ മീഡിയ മീറ്റ് ഉദ്ഘാടനം നിർവഹിച്ചു. ഐ.പി.സിയിലെ എഴുത്തുകാരും പത്രപ്രവർത്തകരും ഉപദേശ സത്യത്തിന്റെ കാവൽക്കാരായി പ്രവർത്തിക്കണമെന്ന് പാസ്റ്റർ കെ.സി.ജോൺ ആഹ്വാനം ചെയ്തു.
സമഗ്ര സംഭാവനയ്ക്കുള്ള
മാധ്യമ പുരസ്കാരം ബ്രദർ സി.വി. മാത്യുവിനു ഡോ.സെബാസ്റ്റ്യൻ പോൾ നല്കി. ഡോ.കെ.സി.ജോൺ പ്രശസ്തി പത്രം നല്കി. പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ പ്രശസ്തിപത്രം വായിച്ചു. മികച്ച പുസ്തകത്തിനുള്ള അവാർഡ് ഡോ.തോംസൺ കെ മാത്യുവിനും മികച്ച ലേഖനത്തിനുള്ള അവാർഡ് ഡോ.ബാബു ജോൺ വേട്ടമലയ്ക്കും, നല്ല കഥയ്ക്കുക്കുള്ള പുരസ്കാരം പാസ്റ്റർ സണ്ണി കെ ജോൺ, ഏറ്റവും നല്ല ന്യൂസ് സ്റ്റോറിയ്ക്കുള്ള (ദൃശ്യം) അവാർഡ് ഷാജി മാറാനാഥാ, നല്ല ഫീച്ചറിനുള്ള ജൂറി പുരസ്കാരം ബ്ലെസൻ ചെറുവക്കലിനും ഡോ.സെബാസ്റ്റ്യൻ പോൾ നല്കി. മാധ്യമ പുരസ്ക്കാര ജേതാവ് സി.വി.മാത്യു മറുപടി പ്രസംഗം നടത്തി.
ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ്, ഐ.പി.സി ഗ്ലോബൽ മീഡിയ നോർത്തമേരിക്കൻ ചാപ്റ്റർ പ്രസിഡണ്ട് ജോർജ് മത്തായി സി.പി.എ, സെക്രട്ടറി റോയ് വാകത്താനം, ഡോ.എം.സ്റ്റീഫൻ, മാധ്യമ പ്രവർത്തകൻ രാജൻ ആര്യപ്പള്ളി എന്നിവർ ആശംസകൾ അറിയിച്ചു.
മനു ഫിലിപ്പ് ഫ്ലോറിഡ രചിച്ച സമുദ്രത്തിൽ തുറക്കപ്പെട്ട വിശാലവീഥികൾ, ആൻസി ജോർജിന്റെ കുടുംബ ഭദ്രത, പോൾ മലയടിയുടെ ഏഴു സഭകളുടെ നാട്, കെ.ബി.ഐസക് രചിച്ച കലപ്പയും കണ്ണുനീരും, എബി.പി.മാത്യുവിന്റെ പ്രളയം എന്നീ പുസ്തകങ്ങൾ സമ്മേളനത്തിൽ പ്രകാശനം ചെയ്തു. നാഷണൽ ട്രെഷറാർ ഫിന്നി പി മാത്യു സ്വാഗതവും നാഷണൽ ജോ.സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, ജന.കോർഡിനേറ്റർ ടോണി ഡി. ചെവൂക്കാരൻ തുടങ്ങിയവർ നേതൃത്വം നല്കി.

വാർത്ത: കെ.ബി.ഐസക്


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.