പാസ്റ്ററുടെ കാർ കത്തിച്ചു: പാസ്റ്റർ അത്ഭുതകരമായി രക്ഷപ്പെട്ടു
ചിക്കമഗളുര: കർണ്ണാടകയിലെ ചിക്കമഗളുര ജില്ലയിൽ തരിക്കരെ ലിങ്കതഹള്ളി തിലോസ് സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.വി പൗലോസിനെ ജനുവരി 23 രാത്രിയിൽ സുവിശേഷ വിരോധികളായ ഒരു സംഘം ആളുകൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. കഴിഞ്ഞ 17 ൽ പരം വർഷം തരിക്കരെ വില്ലേജിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന പൗലോസ് തന്റെ സഭാഹാളിന്റെ പണികൾക്കായി ഇരുമ്പു കമ്പികളും മറ്റ് സാധനങ്ങളും വാങ്ങി ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്നു . പുറത്ത് കിടക്കുന്ന പണി സാധനങ്ങൾ നോക്കുന്നതിനായി പാസ്റ്റർ പൗലോസ് തന്റെ കാറിൽ കിടന്ന് ഉറങ്ങുന്ന സമയത്താണ് സുവിശേഷ വിരോധികൾ വാഹനം അഗ്നിക്കിരയാക്കിയത്. തീ പടരുന്നതിനിടയിൽ ചാടിയിറങ്ങിയ പൗലോസിന്റെ കൈകൾക്ക് പൊള്ളലേറ്റുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഉടൻ തന്നെ തരിക്കരെ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും കൂടുതൽ വിധഗ്ധ ചികിത്സക്കായി ഷിമോഗ മേഘ്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. തരിക്കരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നേരത്തെയും ഈ സഭയിൽ ചെറിയതോതിലുള്ള എതിർപ്പുകൾ നടന്നിട്ടുണ്ടെന്ന് വിശ്വാസികൾ പറഞ്ഞു.


