പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി മകന് അന്തൃവിശ്രമ സ്ഥലം ഒരുക്കി പാസ്റ്റർ മാധവൻ യേശുദാസ്
പാറശ്ശാല : എല്ലാ സുഖസൗകരൃങ്ങളോടുകൂടെ വാണുകൊണ്ട് എളിവരെ കണ്ടില്ലെന്നു നടിക്കുന്ന പെന്തക്കോസ്ത് നേതൃത്വമേ , വിശ്വാസികളേ നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. ആയിരക്കണക്കിന് ശുശ്രൂഷകരും, ദൈവമക്കളും ക്രിസ്തുവിനെക്കാൾ സംഘടനകളുടെ പേരിൽ ഊറ്റംകൊള്ളുന്നവരും പാർക്കുന്ന നെയ്യാറ്റിൻകര ദേശത്ത് കഷ്ടതയിൽ കഴിയുന്ന ഒരു വിശ്വാസിയുടെ ശരീരം മറവു ചെയ്യാൻ ഒരു സ്മശാന സ്ഥലം ഇല്ലാത്തത് ദു:ഖകരമാണ്. അനേകം ദൈവദാസന്മാരുടെയും വിശ്വാസികളുടെയും അവസ്ഥ ഇതിലും പരിതാപകരമാണ്. ജാതീയ സാഹചരൃങ്ങളിൽ നിന്നും വേർപെട്ട് വീടും പറമ്പും ഒന്നും ഇല്ലാതെ വിശ്വാസ ജീവിതം നയിക്കുന്ന അനേകം ദൈവമക്കൾക്കളുടെ കുടുംബത്തിൽ എന്തെങ്കിലും സംഭവിച്ചാൽ തിരിഞ്ഞു നോക്കൻപോലും ഇക്കാലത്ത് ആരുമുണ്ടാകില്ല എന്നറിയാമെങ്കിലും ക്രിസ്തുവിൽ ഞങ്ങൾ നിരാശപ്പെടുന്നില്ല.
സാക്ഷര കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാലയിൽ ഇന്ന് (07-05-2019) സംഭവിച്ചത് ഇതായിരുന്നു.
സ്വന്തം മകന്റെ മൃതശരീരം അടക്കം ചെയ്യാൻ സ്ഥലം ഇല്ലാത്തതിനാൽ സഭാഹാളിനോട് ചേർന്ന് പുറകുവശത്ത് (പേരിനു മാത്രം പറയാവുന്ന) ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി പാസ്റ്റർ മാധവൻ യേശുദാസ് തന്റെ ഇളയമകന് അന്തൃവിശ്രമത്തിനുള്ള സ്ഥലം ഒരുക്കി.
സുവിശേഷത്തിന്റെ വക്താക്കളായി ഇറങ്ങുന്ന അനേകർക്കും പ്രോസ്പെരിറ്റിയുടെ കൊഴുപ്പ് കയറി അദായസൂത്രങ്ങളുടെ അമരം കാക്കുമ്പോൾ നാം അറിയാതെ പോകുന്ന ചിലതുണ്ട് …
ഒരു നല്ല ചെരിപ്പില്ലാത്ത സുവിശേഷകർ നമുക്കിടയിലുണ്ട് .. നല്ലൊരു വസ്ത്രമില്ലാത്തവർ.. തങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുവാൻ പ്രയാസപ്പെടുന്നവർ..
ഇങ്ങനെയുള്ളവരെ കൂടി നാം കാണേണ്ടതുണ്ട്..
കഴിഞ്ഞ ഒരു ഇലക്ഷന് മുടക്കിയ പണം കൊണ്ട് എത്ര സുവിശേഷകന്മാരെ ഉദ്ധരിക്കാമായിരുന്നു. അടിച്ചു കൂട്ടിയ ഫ്ളക്സ് കളുടെ പൈസ കൊണ്ട് എത്ര ബുക്ക്സ് വിതരണം ചെയ്യാമായിരുന്നു.. കള്ളക്കേസ് കൊടുക്കാൻ വക്കീലിനെറിഞ്ഞ പൈസകൊണ്ട് എത്രയോ കുഞ്ഞുങ്ങളെ പഠിപ്പിക്കാമായിരുന്നു.
കയ്യിലെ സമ്പത്ത് കറയായി മാറുന്ന അവസ്ഥയിലും കലങ്ങിയ കണ്ണുമായി നിൽക്കുന്നവനോട് കരുണ തോന്നാത്തവർ ഇയ്യോബിന്റെ വാക്കുകൾ ശ്രദ്ധിക്കുക….
ഇയ്യോബ്
31:16 ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,
31:17 അനാഥന്നു അംശം കൊടുക്കാതെ ഞാൻ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കിൽ –
31:18 ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ –
31:19 ഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ടു
31:20 അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിർ മാറിയില്ലെങ്കിൽ,
31:21 പട്ടണവാതിൽക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ,
31:22 എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ.
ഇലക്ഷനും തമ്മിൽ തല്ലും കുതികാൽ വെട്ടും നടത്തി അധികാരത്തിൽ കയറാൻ ശ്രമിക്കുന്ന ആത്മീയർ എന്നു നടിക്കുന്ന അനാത്മീകർക്ക് പാവപ്പെട്ടവരുടെ അവസ്ഥകളും സാഹചര്യങ്ങളും അറിയില്ല ഇനിയെങ്കിലും താഴെ തട്ടിലുള്ള ദൈവദാസൻമാരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.




