ചൈനയിൽ ഒളിവിലിരുന്ന് രഹസ്യമായി വിശ്വാസികളുടെ ക്രിസ്തുമസ് ആഘോഷം
ചൈനയിൽ ഒളിവിലിരുന്ന് രഹസ്യമായി വിശ്വാസികളുടെ ക്രിസ്തുമസ് ആഘോഷം: ഭരണകൂടം പള്ളികൾ തകർത്ത് മുന്നേറുന്നുചൈനയിൽ ഗവണ്മെന്റ് അംഗീകരിയ്ക്കാത്ത കൃസ്ത്യൻ സഭാവിശ്വാസികളാണവർ.
തിരുപ്പിറവിയെ ഓർമ്മിച്ച് ലോകമെങ്ങും കോടിക്കണക്കിനു ക്രിസ്ത്യാനികൾ ക്രിസ്തുമസ് ആഘോഷിയ്ക്കുമ്പോൾ ചൈനയിലെ പത്ത് ലക്ഷത്തോളം വരുന്ന ക്രിസ്ത്യൻ വിശ്വാസികൾ ഒളിവിലിരുന്നും രഹസ്യമായുമാണ് തങ്ങളുടെ വിശ്വാസജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആഘോഷിയ്ക്കുന്നത്. ചൈനയിൽ ഗവണ്മെന്റ് അംഗീകരിയ്ക്കാത്ത കൃസ്ത്യൻ സഭാവിശ്വാസികളാണവർ.
ത്രീ സെൽഫ് പാട്രിയോട്ടിക് പ്രൊട്ടസ്റ്റെന്റ് ചർച്ച് എന്ന സഭയും റോമൻ കത്തോലിക്കാ സഭാ വിശ്വാസികളുടെ ചൈനീസ് സർക്കാർ അംഗീകരിച്ച വിഭാഗവും ഉൾപ്പെടെ സർക്കാർ അംഗീകൃതമായി വിരലിലെണ്ണാവുന്ന കൃസ്ത്യൻ സഭകൾ മാത്രമേ ചൈനയിലുള്ളൂ. അവയിൽത്തന്നെ സർക്കാർ നിയന്ത്രണത്തിൽ മാത്രമേ പരിപാടികൾ സംഘടിപ്പിയ്ക്കുകയോ ബിഷപ്പുമാരെയുൾപ്പെടെ നിയമിയ്ക്കുകയോ ചെയ്യാൻ അനുവാദമുള്ളൂ. ക്രിസ്തുമസിന് രണ്ടുദിവസം മുൻപ് ഏർളി റെയിൻ എന്ന സഭയുടേ സ്വത്തുക്കൾ കണ്ടുകെട്ടി അവിടം ഗവണ്മെന്റ് ഓഫീസാക്കിയെന്ന് നോട്ടീസ് പതിപ്പിച്ചിരിയ്ക്കുകയാണ്.
സർക്കാർ അംഗീകരിയ്ക്കാത്ത പാതിരിമാരും ബിഷപ്പുമാരുമുൾപ്പെടെ പലരേയും പെട്ടെന്ന് കാണാതാവുകയും ചെയ്യുന്നത് പതിവാണ് ചൈനയിൽ . പ്രസിഡന്റ് ഷി ജിൻപെങ് ഗവണ്മെന്റ് നിയന്ത്രണത്തിലല്ലാത്ത സഭകളെ കർശനമായിത്തന്നെ അടിച്ചമർത്താൻ ശക്തമായ നീക്കത്തിലാണ്.ബൈബിൾ വിൽപ്പന നിരോധിയ്കുകയും കുരിശുകളും മറ്റു ക്രിസ്തുമതചിഹ്നങ്ങളും വിൽക്കുന്നത് നിയന്ത്രിയ്ക്കുകയും ചെയ്തിട്ടുണ്ട്. മറ്റു സഭകൾ ഉൾപ്പെടെയുള്ള കൃസ്തീയതയിൽ വിശ്വസിയ്ക്കുകയോ പരിശീലിയ്ക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
പല പ്രമുഖ കൃസ്ത്യൻ സഭകളുടേയും പള്ളികൾ സർക്കാർ പിടിച്ചെടുത്ത് അടച്ചിട്ടിരിയ്ക്കുകയാണ്. ഈ ക്രിസ്തുമസിനു വിശ്വാസികൾ പലരും നിലവറകളിലോ ആളൊഴിഞ്ഞ വീടുകളിലോ രഹസ്യമായാണ് ക്രിസ്തുമസ് പ്രാർത്ഥനകൾക്കായി ചേരുന്നത്.സിയോൺ സഭ, റോൺഗ്വിലി സഭ എന്നീ സഭകളുടേ പള്ളികളും സ്വത്തുക്കളും ഈയിടെ കണ്ടുകെട്ടിയിരുന്നു. വിവിധ പള്ളികളീൽ നിന്ന് ഏതാണ്ട് രണ്ടായിരത്തോളം കുരിശുകൾ നീക്കം ചെയ്തത് വാർത്തയായിരുന്നു.


