കന്യാസ്ത്രീകളെ കൂട്ടമാനഭംഗം ചെയ്ത പ്രതി വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശില്‍ പിടിയില്‍
ജബുവ, മധ്യപ്രദേശ്: രണ്ട് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശിലെ ജബുവ ജില്ലയില്‍ നാല് കന്യാസ്ത്രീകളെ ഇരുപത്തിയാറ് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന പ്രതികളിലൊരാള്‍ പിടിയില്‍. നാല്‍പ്പത്തിയഞ്ചുകാരനായ കാലു ലിംജി എന്ന പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ആംബാ ഗ്രാമത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാലു ലിംജി അറസ്റ്റിലാവുന്നത്. കാളിദേവി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആംബാ ഗ്രാമത്തില്‍ ലിംജിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളരെ തന്ത്രപരമായാണ് പോലീസ് പ്രതിയെ പിടികൂടിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് വിനീത് ജെയിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
1998-ലാണ് മധ്യപ്രദേശിലെ ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജബുവ ജില്ലയിലെ നുവാപ്പാര ഗ്രാമത്തിലെ പ്രീതി ശരണ്‍ മിഷനിലെ തമിഴ്നാട് സ്വദേശികളായ നാല് കന്യാസ്ത്രീകള്‍ ക്രൂരമായ മാനഭംഗത്തിനിരയാകുന്നത്. കന്യാസ്ത്രീമാരില്‍ മൂന്നു പേര്‍ ഇരുപതിനും, മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും ഒരാളുടെ പ്രായം മുപ്പത്തിന് മുകളിലുമായിരുന്നു. ഭൂരിഭാഗം പേരും ഗോത്രവര്‍ഗ്ഗക്കാരായഇരുപത്തിയാറ് പ്രതികളില്‍ ഇരുപത്തിനാലു പേരും ഉടന്‍തന്നെ പിടിയിലായി. ഇതില്‍ ഒൻപതു പേര്‍ക്ക് ജീവപര്യന്തം ലഭിച്ചപ്പോള്‍ ഒൻപതു പേരെ കോടതി വെറുതെ വിട്ടു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍ ചര്‍ച്ചയ്ക്ക് വഴി തെളിയിച്ച സംഭവമായിരുന്നു ഇത്. സംഭവത്തിനു ശേഷം ജബുവ സന്ദര്‍ശിച്ച അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദ്വിഗ്വിജയ്‌സിംഗ് ക്രൈസ്തവ വിദ്വേഷത്തിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ നടത്തിയ ഗൂഡാലോചനയുടെ ഫലമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. അതേസമയം ഈ സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതി ഇപ്പോഴും ഒളിവില്‍ ആണ് .